Saturday, June 28, 2008

പൗലോ കൊയ്‌ലോ - അഭിമുഖം



പൗലോ കൊയ്‌ലോ കാത്തിരിക്കുന്നു;

ഒരു വെളളത്തുവല്‍ കണികാണുംവരെ.

പൗലോ കൊയ്‌ലോ / വലേറി റൈസ്‌

ലോകത്തെമ്പാടുമുള്ള ആരാധകര്‍ക്ക്‌ ആല്‍ക്കമിസ്റ്റ്‌ ഉള്‍പ്പെടെ പതിനാലോളം ലോക പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവായ പൗലോ കൊയ്‌ലോയോട്‌ ചോദിക്കുവാനുള്ളത്‌ എന്തായിരിക്കും? ഈജിപ്തിലെയും സ്വീഡനിലേയും സ്പെയിനിലെയും ഇറാനിലെയും ആരാധകര്‍ കത്തു വഴിയും ഇമെയില്‍ വഴിയും ചോദിങ്ങളുമായി അദ്ദേഹത്തെ നിരന്തരം സമീപിക്കുന്നു.

തീര്‍ച്ചയായും വൈവിധ്യങ്ങളായ ആശയങ്ങള്‍ പൗലോ കൊയ്‌ലോ കണ്ടെടുക്കുന്നത്‌ എവിടെ നിന്നാണെന്നാവും അവരുടെ ആദ്യത്തെ ചോദ്യം. ലോകത്തെവിടെയുമുള്ള ആസ്വാദകരുടെ ആത്മാവിനെ ഓരേ രീതിയില്‍ തൊടുന്ന തരത്തില്‍ ആത്മാവിഷ്കാരം നടത്തുന്ന പൗലോ കൊയ്‌ലയുടെ പുസ്തകങ്ങള്‍ 65 ലേറെ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്തിട്ടുണ്ട്‌. ചില നിരൂപകര്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പള്‍പ്പ്‌ സാഹിത്യമെന്ന്‌ പുച്ഛിച്ചു തള്ളുന്നു. എന്നാല്‍ വായനക്കാര്‍ക്ക്‌ അത്തരം വിവേചനങ്ങളില്ല. നൂറ്റിയമ്പത്‌ രാജ്യങ്ങളിലായി ഒന്‍പത്‌ കോടിയോളം പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള ഏറ്റവും ജനപ്രിയനായ എഴുത്തുകാരനാണ്‌ പൗലോ കൊയ്‌ലോ.59 കാരനായ ഈ എഴുത്തുകാരന്റെ "ദ വിഞ്ച്‌ ഓഫ്‌ പോര്‍ട്ട്ബെല്ലോ" (പോര്‍ട്ടു ബെല്ലോയിലെ മന്ത്രവാദിനി) എന്ന ഏറ്റവും പുതിയ നോവലിനെക്കുറിച്ച്‌ സംസാരിക്കാന്‍ ഒരിക്കല്‍ക്കൂടി പാരീസിലെത്തിയ എന്നോട്‌ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
ചോദ്യം:മന്ത്രവാദിനികളെക്കുറിച്ച്‌ ഒരു നോവലെഴുതാനുള്ള ചിന്തകള്‍ എങ്ങനെയാണുണ്ടായത്‌?
ഉത്തരം: ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു വിഷയമാണ്‌ ദൈവത്തിന്റെ സ്ത്രൈണഭാവം. പ്രധാന മതങ്ങളെല്ലാം ദൈവത്തിന്റെ സ്ത്രൈണതയെ നിരാകരിക്കുന്നുവയാണ്‌. എന്നാല്‍ ദൈവവചനങ്ങള്‍ പരിശോധിച്ചാല്‍ ഈ സ്ത്രൈണതലം നമ്മുക്ക്‌ ബോധ്യമാകും. ദൈവത്തിന്റെ ഈ സ്ത്രൈണഭാവത്തെ പ്രകൃതിയുടെ സ്ത്രൈണതയുമായി കൂട്ടിയോജിപ്പിക്കുകയായിരുന്നു ഞാന്‍. മതപരമായ വിശ്വാസങ്ങളും പ്രകൃതിയുടെ യഥാര്‍ത്ഥ സ്ത്രൈണ ഭാവവും തമ്മിലുള്ള വൈരുദ്ധ്യമാണ്‌ പുതിയ നോവലിന്റെ ആശയം. അസാധാരണമായ ആത്മീയ സിദ്ധികളുള്ളവരെ കുറിച്ചാണ്‌ “ദ വിഞ്ച്‌ ഓഫ്‌ പോര്‍ട്ട്‌ ബെല്ലോ“ എന്ന നോവല്‍. അവര്‍ പെട്ടെന്ന്‌ സമൂഹത്തില്‍ മദ്രവാദിനികളായി മുദ്രകുത്തപ്പെടും. ആത്മീയ സിദ്ധിയുള്ളവര്‍ സാമൂഹ്യബോധത്തെ കുറ്റപ്പെടുത്തുന്നവരല്ല, പിന്നെയോ ജീവിതത്തെ ധീരമായി നേരിടുന്നവരാണ്‌. അതിലൂടെ ആനന്ദവും സ്നേഹവും കണ്ടെത്തുന്നവരാണ്‌.
ചോദ്യം: ഈ പുസ്തകത്തില്‍ ലോകത്തിലെ എല്ലാ സ്ത്രീകളും ആത്മീയ സിദ്ധിയുള്ളവരാണെന്നു ഒരു കഥാപാത്രം പറയുന്നുണ്ടല്ലോ. അത്‌ എത്രമാത്രം ശരിയാണ്‌?
ഉത്തരം: പുരുഷനേക്കാള്‍ വളരെ ഉയര്‍ന്ന ആത്മീയബോധമുള്ളവരാണ്‌ സ്ത്രീകള്‍. ആറാമിന്ദ്രീയമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലെ ഈ സവിശേഷ ഭാവം ദൈനംദിന ജീവിതത്തിലെ ചില കുരുക്കുകളില്‍ പെട്ട്‌ അധികമാരും തിരിച്ചറിയുന്നില്ല. നമ്മുടെ സമൂഹമാകട്ടെ അത്‌ അംഗീകരിക്കാന്‍ കൂട്ടാക്കുകയുമില്ല. ആത്മീയ സിദ്ധികളെ യാഥാര്‍ത്ഥ്യമായി നമ്മുക്ക്‌ കാണാന്‍ കഴിയുന്നില്ല. നമ്മള്‍ ചെയ്യേണ്ടത്‌ സ്ത്രീകളുടെ ഈ ആത്മീയ സിദ്ധിയെ കുറേക്കൂടി വളര്‍ത്തികൊണ്ടുവരികയാണ്‌. വ്യക്തികളുടെ സ്വതന്ത്രമായ ആത്മീയാന്വേഷണങ്ങള്‍ക്ക്‌ കൂറേക്കൂടി സൗകര്യം ഉണ്ടാക്കികൊടുക്കേണ്ടതുണ്ട്‌.
ചോദ്യം:ദൈവത്തിന്റെ സ്ത്രൈണഭാവത്തെ എന്തുകൊണ്ടാണ്‌ മനുഷ്യര്‍ ഭയക്കുന്നത്‌?
ഉത്തരം: ദൈവത്തിന്റെ സ്ത്രൈണത കൂടുതല്‍ സ്നേഹത്തെ ആവശ്യപ്പെടുമെന്നുള്ളതുകൊണ്ട്‌. മനുഷ്യര്‍ കൂടുതല്‍ ക്ലേശങ്ങള്‍ സഹിക്കാന്‍ തയ്യാറല്ല. സ്നേഹം ജീവിതത്തിനുമേലുളള നമ്മുടെ നിയന്ത്രണം ഇല്ലാതാക്കുമെന്നും അപരിചചിതമായ വഴിയിലേക്ക്‌ നമ്മെ നയിക്കുമെന്നും ഓരോ മനുഷ്യനും ഭയക്കുന്നു.
ചോദ്യം:എന്തുകൊണ്ടാണ്‌ സ്നേഹം സ്വീകരിക്കാന്‍ കഴിയാത്തവിധം ക്ലേശകരമായി നമ്മുക്ക്‌ തോന്നുന്നത്?സ്നേഹമാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ വൈയക്തിക ഭാവം. അതിന്‌ നമ്മെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കാന്‍ മാത്രം ശക്തിയുണ്ട്‌. സ്നേഹം എപ്പോഴും സ്വര്‍ഗത്തിലേക്ക്‌ നയിക്കുന്ന ഒന്നാണെന്നല്ല അതിന്റെ അര്‍ത്ഥം. അതൊരു ദിവാസ്വപ്നം പോലെയാണ്‌. പക്ഷേ സ്നേഹം എപ്പോഴും സഹനം നമ്മോട്‌ ആവശ്യപ്പെടുന്നുണ്ട്‌.
ചോദ്യം:സ്നേഹം ആത്മീയതയില്‍ തൊടുന്ന മൂഹൂര്‍ത്തങ്ങള്‍ താങ്കളുടെ കൃതികളില്‍ തുടര്‍ച്ചയായി കാണാം. അത്‌ സാധ്യമാണോ?
തീര്‍ച്ചയായും. അതുപക്ഷേ ഭീതിയുടേതല്ല.
ചോദ്യം:പക്ഷേ അത്തരം സന്ദര്‍ഭങ്ങളില്‍ കഥാപാത്രങ്ങള്‍ ഭയപ്പെടാറുണ്ടല്ലോ?
ഉത്തരം: ശരിയാണ്‌. നമ്മള്‍ മനുഷ്യരാണ്‌. അതുകൊണ്ട്‌ മനുഷ്യന്റെ ആത്മീയ സിദ്ധികളെ ഭയപ്പെടുന്നു. പക്ഷേ അവസാന നാളില്‍ - നമ്മുക്കത്‌ ആസ്വദിക്കാനാവും എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ജീവിതം അങ്ങനെയൊക്കെയാണ്‌.
ചോദ്യം:താങ്കളുടെ പുതിയ പുസ്തകത്തിന്‌ സംഗീതത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. നൃത്തം ചെയ്യാറുണ്ടോ ?
ഉവ്വ്‌. നൃത്തം ചെയ്യുമ്പോള്‍ നിര്‍മമായിരിക്കും നമ്മുടെ മനസ്സ്‌. അത്‌ സ്വന്തം അസ്തിത്വത്തില്‍ നിന്ന്‌ തന്നെ ഒരു വിടുതല്‍ സാധ്യമാക്കുന്നു. എന്റെ ആത്മാവ്‌ മാലാഖയോടൊത്ത്‌ നൃത്തം ചെയ്യുകയും അതേസമയം എന്റെ ശരീരം ഭാര്യയോടൊത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയാണത്‌.
ചോദ്യം:ഏതുതരം സംഗീതമാണ്‌ കൂടുതല്‍ ആസ്വദിക്കുന്നത്‌?
ഉത്തരം: എന്റെ തലമുറ പരമ്പരാകൃതമായ “റോക്ക്‌ ആന്റ്‌ റോള്‍“ സംഗീതമാണ്‌ ഇഷ്ടപ്പെടുന്നത്‌. നിങ്ങള്‍ ഒരു നൈറ്റ്‌ ക്ലബില്‍ പോകുകയാണെങ്കില്‍ “ബാം ബാം“ ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കുകയില്ല. ആ ശബ്ദത്തിനനുസൃതമായാണ്‌ എല്ലാവരും നൃത്തം ചെയ്യുന്നത്‌. ആരാണ്‌ പാടുന്നതെന്നതിനോ ആരാണ്‌ അത്‌ ചിട്ടപ്പെടുത്തിയതെന്നതിനോ വലിയ പ്രാധാന്യമില്ല. നൃത്തം ചെയ്യുന്നു. അത്രമാത്രം. ഇതാണ്‌ എന്റെ വൈകാരിക ജീവിതത്തെ ഊഷ്മളമായി നിലനിര്‍ത്തുന്നതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. നൃത്തത്തിലൂടെ സ്വയം നഷ്ടപ്പെടുക. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ഞാന്‍ നൃത്തം ചെയ്യാറുണ്ട്‌.
ചോദ്യം:വീട്ടിലിരിക്കുമ്പോള്‍ പാട്ട്‌ കേള്‍ക്കാറുണ്ടോ?അത്‌ വളരെ വ്യത്യസ്തമായ അനുഭവമാണ്‌. ഉദാഹരണത്തിന്‌ പാട്ട്‌ കേള്‍ക്കുമ്പോള്‍ മറ്റൊന്നും ചെയ്യാനാവില്ല. എഴുതാന്‍ തുനിഞ്ഞാല്‍ സംഗീതത്തില്‍ ലയിച്ച്‌ എഴുത്ത്‌ ഇടയ്ക്ക്‌ വച്ച്‌ നിലയ്ക്കും. സംഗീതാസ്വാദനം ഏറെ ഏകാഗ്രത ആവശ്യപ്പെടുന്ന ഒരു കര്‍മമാണ്‌.
ചോദ്യം:കത്തോലിക്കാ സഭയുടെയും ബൈബിള്‍ പാഠങ്ങളുടെയും ഒരു വൈരുദ്ധ്യതലം പുതിയ കൃതിയില്‍ വരുന്നുണ്ടല്ലോ. ഈ വൈരുദ്ധ്യതലം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോ?.
ഉത്തരം: എനിക്ക്‌ എന്റെ മതത്തെയും ഞാന്‍ എന്തുകൊണ്ട്‌ ഒരു കത്തോലിക്കനായി എന്നതിനെയും കുറിച്ചു മാത്രമേ പറയാനാവൂ. ഒരു കത്തോലിക്കനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്‌. ഞാന്‍ തിരഞ്ഞെടുത്തതുകൊണ്ടാണ്‌ സഭ എന്റെ വിശ്വാസ പരിസരത്തേക്ക്‌ വരുന്നത്‌. അത്‌ എന്റെ സ്വാതന്ത്ര്യത്തിനുമപ്പുറത്താണ്‌. പ്രകൃതിയില്‍ ഞാനെന്തെങ്കിലും മാനുഷിക അംശങ്ങള്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ പറയും ഓ ദൈവമേ ഇത്‌ നമ്മുടെ വിശ്വാസത്തിന്‌ വിരുദ്ധമാണ്‌, ദൈവവചനങ്ങള്‍ക്കെതിരാണ്‌ എന്നൊക്കെ. എന്നാല്‍ യേശുവിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന്‌ നമ്മുക്കറിയാം. ജീവിതത്തെ ശരിക്കും ആസ്വദിച്ചിരുന്നു, യേശു. ധാരാളം യാത്രചെയ്തിരുന്നു. സ്ത്രീകളുടെ സാന്നിദ്ധ്യം എപ്പോഴുമുണ്ടായിരുന്നു. വീഞ്ഞു കുടിച്ചിരുന്നു. ശിഷ്യരുമായി വളരെ നന്നായി ലൗകികവും അലൗകികവുമായ കാര്യങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്തിരുന്നു. ജീവിതത്തിന്റെ ഊഷ്മളത യേശുവിന്റെ ജീവതത്തിലുടനീളം നിലനില്‍ക്കാനുള്ള കാരണങ്ങള്‍ ഇതല്ലാതെ മറ്റൊന്നുമല്ല.
ചോദ്യം:ലോകത്താകമാനം മതപരമായ വൈരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ ഒരു കാലത്തും എങ്ങിനെയാണ്‌ താങ്കളുടെ പുസ്തകങ്ങള്‍ ഇത്രമാത്രം സ്വീകാര്യമാകുന്നത്‌?
ഉത്തരം: എനിക്കറിഞ്ഞു കൂടാ. ഞാനെഴുതുന്നത്‌ എന്റെ ബോധ്യങ്ങളാണ്‌. ഞാന്‍ അസാധാരണമായ ആത്മീയ സിദ്ധിയുള്ളവരെ കുറിച്ചെഴുതാന്‍ തുടങ്ങുമ്പോള്‍ എല്ലാ ചിന്തകളും കൂടിക്കുഴഞ്ഞ്‌ ഒരു സമസ്യയായി എന്നെ അസ്വസ്ഥനാക്കാന്‍ തുടങ്ങും. എല്ലാറ്റിനേയും ഒന്നിച്ച്‌ വച്ച്‌ ഞാനൊരു അര്‍ത്ഥമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌ ആദ്യം ചെയ്യുക. എഴുതി തുടങ്ങുമ്പോള്‍ സമസ്യയുടെ കെട്ടുപാടുകളയഞ്ഞ്‌ ആശയം വളരെ വ്യക്തമായി മുന്നിലേക്ക്‌ കടന്നു വരും.
എന്നെ നിരന്തരം അസ്വസ്ഥമാക്കുന്ന വിഷയങ്ങളാണ്‌ ഞാനെഴുതാന്‍ തിരഞ്ഞെടുക്കുന്നത്‌. ചിലപ്പോള്‍ അത്‌ വിപണിയില്‍ ഒരു വലിയ വിജയമായി തീരുന്നു. എന്തുകൊണ്ടെന്ന്‌ എനിക്കറിഞ്ഞു കൂടാ. എഴുതിയെഴുതി രഹസ്യങ്ങള്‍ വെളിപ്പെടുന്ന നിമിഷങ്ങള്‍ മുതല്‍ എന്റെ എഴുത്തിന്‌ ഇടര്‍ച്ചയുണ്ടാകാറുണ്ട്‌. വീണ്ടു വീണ്ടും ആവര്‍ത്തിച്ചാല്‍ പോലും പഴയ ആ ഒഴുക്കിലേക്ക്‌ പൂര്‍ണമായും പിന്നെ മടങ്ങിവരാനൊക്കുകയില്ല. തീര്‍ച്ചയായും സ്വയം കണ്ടെത്താനുള്ള ഒരു ഉപകരണമല്ല പുസ്തകങ്ങള്‍. അത്‌ എല്ലാ ഉല്‍പന്നങ്ങളെയും പോലെ ഒരു വിപണന വസ്തു മാത്രമാണ്‌.
ചോദ്യം:ഒരു നോവല്‍ എഴുതാന്‍ എന്തെല്ലാം തയ്യാറെടുപ്പുകളാണ്‌ നടത്താറുള്ളത്‌?
ഉത്തരം: ആളുകളെ നിരന്തരം സന്ദര്‍ശിക്കുകയാണ്‌ ആശയങ്ങള്‍ ലഭിക്കാനുള്ള ഏറ്റവും എളുപ്പവഴി. നിങ്ങള്‍ ഒരാളെ കാണുമ്പോള്‍ നിങ്ങള്‍ അയാളെ കേള്‍ക്കുകമാത്രമല്ല, പിന്നെയോ ചിലതെല്ലാം അയാളില്‍ നിന്ന്‌ പഠിക്കുകയും ചെയ്യുന്നുണ്ട്‌. ചിലപ്പോള്‍ നിങ്ങള്‍ക്ക്‌ നിങ്ങളെ തന്നെ മനസ്സിലാക്കാന്‍ അത്‌ സഹായകമാകും. ഒരു ദര്‍പ്പണത്തിനു മുമ്പില്‍ നിന്ന്‌ സ്വയം കാണുന്ന പോലെ. രണ്ടു വര്‍ഷം കൂടുമ്പോഴേ ഞാനെഴുതാറുള്ളൂ. ഒരു മാസം കൊണ്ടാണ്‌ മിക്കവാറും പുസ്തകം എഴുതിത്തീര്‍ക്കുക. അതിനുമുമ്പേ ആത്മാവില്‍ ഓരോ വരിയും എഴുതപ്പെട്ടിരിക്കും. പിന്നീട്‌ മറ്റെല്ലാവരേയും പോലെ ഞാന്‍ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുപോകും. നിങ്ങള്‍ പരസ്പരം ചിലത്‌ കൈമാറിയില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ പലതും നഷ്ടപ്പെടാനുണ്ട്‌.

ചോദ്യം:എഴുത്തു തുടങ്ങുന്നതിന്‌ മുമ്പ്‌ ഒരു വെളുത്ത തൂവല്‍ കണികാണാന്‍ താങ്കള്‍ കാത്തിരിക്കാറുണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌. എന്താണ്‌ ഇതിന്റെ പ്രത്യേകത?
ഉത്തരം: ശരിയാണ്‌. ഒരു വെളുത്ത തൂവല്‍. ഇത്‌ ഞാന്‍ സ്വയം തീര്‍ത്ത ഒരു ആചാരമാണ്‌. എനിക്ക്‌ 40 വയസ്സാകുന്നതുവരെ ഞാന്‍ കാര്യമായൊന്നും എഴുതിയിരുന്നില്ല. എന്നാല്‍ ഒരെഴുത്തുകാരനാകാന്‍ എന്നും ആഗ്രഹിച്ചിരുന്നു. എഴുതാനാവാതെ വല്ലാതെ കഷ്ടപ്പെട്ടിരുന്നപ്പോള്‍ ഞാന്‍ ഒരു തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചു. സ്പെയിനിലെ സാന്‍ഡിയാഗോ വഴി സെയിന്റ്‌ ജെയിംസിലൂടെ 56 ദിവസം ഞാന്‍ അലഞ്ഞു നടന്നു. എന്റെ വഴി എഴുത്താണെന്ന്‌ എനിക്കറിയാം. പക്ഷേ എനിക്ക്‌ എഴുതാന്‍ കഴിയുന്നില്ല. എഴുതാന്‍ തുനിഞ്ഞ്‌ പാതിവഴിക്ക്‌ എഴുത്ത്‌ ഉപേക്ഷിക്കുകയാണ്‌ പതിവ്‌. അവിടെ വച്ച്‌ ഞാനൊരു തീരുമാനമെടുത്തു. ഒരു വെളുത്ത തൂവല്‍ കണികാണുന്ന ദിവസം ഞാന്‍ എഴുത്ത്‌ തുടങ്ങും. അത്‌ ദൈവത്തിന്റെ ഒരടയാളമായി ഞാന്‍ കണക്കാക്കും. അവിടിന്നിങ്ങോട്ട്‌ എല്ലാ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ജനുവരി മാസമാകുമ്പോള്‍ എനിക്ക്‌ ഒരു വെളുത്ത തൂവല്‍ കണി കാണണം. എന്നാല്‍ അല്ലാത്തപ്പോഴും വെളുത്ത തൂവല്‍ ഞാന്‍ കണികാണാറുണ്ട്‌ എന്നത്‌ സത്യമാണ്‌. പക്ഷേ ജനുവരി മാസത്തില്‍ കാണുന്ന കണിക്കാണ്‌ പ്രത്യേകത കല്‍പിക്കാറുള്ളത്‌. കത്തുകളിലൂടെ വായനക്കാരില്‍ നിന്ന്‌ ധാരാളം വെളുത്ത തൂവലുകള്‍ ഇപ്പോള്‍ എന്നെ തേടിവരാറുണ്ട്‌. പക്ഷേ കണി കാണാനുള്ളത്‌ ഞാന്‍ സ്വയം കണ്ടെത്തുക തന്നെ വേണം. ഒരു നോവല്‍ എഴുതിക്കഴിഞ്ഞാല്‍ ഒരു വെളുത്ത തൂവലിനുവേണ്ടി ഞാന്‍ കാത്തിരിപ്പും തുടങ്ങും.


(തര്‍ജിനി ഇ മാഗസിനില്‍ (ചിന്ത.കോം) പ്രസിദ്ധീകരിച്ചത്‌)

5 comments:

വല്യമ്മായി said...

ഈ വാക്കുകള്‍ പങ്ക് വെച്ചതിനു നന്ദി.

ശെഫി said...

പൗലോയുടെ വാക്കുകൾ കേൾപിച്ചതിനു നന്ദി, പൗലോയെ വായിക്കാത്തവർ പോലും അയാളെ കുറിച്ച്‌ വാതോരാതെ സംസാരിക്കുന്നത്‌ കേൾക്കുമ്പോൾ അയാളും ഒരു കൾട്ട്‌ ആയി മാറുന്നോ എന്ന ശങ്ക ഇവിടെ പങ്കു വെക്കുന്നു

ശ്രീ said...

ഇത് ഇവിടെ കൂടി പോസ്റ്റിയതിനു നന്ദി മാഷേ
:)

ചോലയില്‍ said...

വല്യമ്മായി, ശെഫി, ശ്രീ - വിലയേറിയ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.

Unknown said...

nhan tharjaniyil vayichirunnu.